August 26, 2008

കേരളത്തിന്റെ നാദം


അഞ്ചിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും മികച്ച ഒരു ഗായികയെ അല്ലെങ്കില്‍ ഗായകനെ കണ്ടെത്തുവാനായി സൂര്യ ടിവിയില്‍ ഇന്നലെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുന്നു. വോയ്സ് ഓഫ് കേരള. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ടു കിലോ സ്വര്‍ണ്ണമാണ്‌ കിട്ടുക. രണ്ടാം സമ്മാനമായി കാറും വേറെയും സമ്മാനങ്ങളുമൊക്കെയുണ്ടെന്ന് കാണുന്നു. ആദ്യ ഭാഗം ഇന്നലെ രാത്രി എട്ടു മണിമുതല്‍ ആരംഭിച്ചു. തികഞ്ഞ മലയാളത്തില്‍ തന്നെ അവതരിപ്പിച്ചു ഷോ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട് ഗായിക കൂടിയായ രഞ്ജിനി ജോസ്. സംഗീത സംവിധായകന്‍ അലക്സ് പോള്‍, ഗായിക ചിത്ര അയ്യര്‍ എന്നിവരാണ്‌ സ്ഥിരം വിധികര്‍ത്താക്കള്‍. കൂടാതെ അതിഥിയായി ജഗദീഷായിരുന്നു ഇന്നലെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈതപ്രം വിശ്വനാഥന്‍ എന്നിവരും ജഗദീഷും ചേര്‍ന്നു്‌ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ എപ്പിസോഡ് തന്നെ സാമാന്യം നല്ല നിലവാരത്തില്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. പതിവിനു വിപരീതമായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മല്‍സരാര്‍ഥികളുണ്ടെന്നതാണത്രേ വോയ്സ് ഓഫ് കേരളയുടെ ഒരു പ്രത്യേകത.

നല്ലൊരു സവിശേഷതയായി എനിക്കു തോന്നുന്നത്, എസ്.എം.എസ് മായാജാലം ഇതിലില്ലെന്നതാണ്‌. ജഡ്ജസ് തന്നെയാണ്‌ വിധി കര്‍ത്താക്കള്‍. എസ് എം എസ് അല്ല. സൂര്യയിലെ തന്നെ മറ്റു ഷോകളിലൊന്നും എസ്.എം.എസ് രീതിയില്ല. ഇക്കാര്യത്തില്‍ സൂര്യ ടിവി വേറിട്ടു നില്‍ക്കുന്നു. മാത്രമല്ല, പാട്ടു പാടിയാല്‍ മതി..ഒപ്പം "നൃത്തമാടേണ്ട"!!

ഇത്തരം സംരംഭങ്ങള്‍ ഇനിയും വരട്ടേയെന്നും പ്രേക്ഷകപ്രീതി നേടട്ടേ എന്നും ആശംസിക്കുന്നു.

August 25, 2008

മനോരമ ന്യൂസിനു്‌ അവാര്‍ഡ്

എയര്‍ടെല്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്യുകയുണ്ടായി. ഇതില്‍ Strongest Regional Language News Broadcaster 2008 എന്ന വിഭാഗത്തില്‍ മനോരമ ന്യൂസാണ്‌ അവാര്‍ഡ് നേടിയത്. ഇന്ത്യയിലെ വാര്‍ത്താ ചാനലുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഒരു മല്‍സരമായിരുന്നു, അത്. സി എന്‍ എന്‍-ഐ ബി എന്‍, എന്‍ ഡി ടി വി, ഹെഡ്ലൈന്‍സ് ടുഡേ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കുമുണ്ട് പല വിഭാഗങ്ങളിലായി അവാര്‍ഡുകള്‍. മലയാളത്തിന് ഈ അംഗീകാരം നേടിത്തന്ന മനോരമ ന്യൂസ് ചാനല്‍ കുടുംബത്തിന്‌ അഭിനന്ദനങ്ങള്‍.

റിലയന്‍സ് ഡി ടി എച്ച്

ഇന്ത്യയിലെ രണ്ടാമത്തെ MPEG4 ഡി ടി എച്ച് നെറ്റ്വര്‍ക്ക്, റിലയന്‍സ് ബിഗ് ടിവി വരവായി. മലയാളം പാക്കേജ് 1990 രൂപക്കും 2190 രൂപക്കുമാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും എല്ലാ മലയാളം ചാനലുകളും ഈ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ ഡിഷ് ടിവിയും ടാറ്റാ സ്കൈയും പോലെ ബിഗ് ടിവിയിലും കാണുന്നൊരു ന്യൂനത. ബിഗ് ടിവിയില്‍ പിക് ചര്‍ ഇന്‍ പിക് ചര്‍ സൗകര്യവും സണ്‍ ഡൈറക്റ്റില്‍ മൊസൈക് സൗകര്യവും ലഭ്യമാണ്‌.

August 24, 2008

ഓണം ഓഫര്‍

ഏറ്റവുമധികം മലയാളം ചാനലുകളുള്ള ഏക പാക്കേജാണ്‌ സണ്‍ ഡയറക്റ്റ് എന്നതിനാലും (15 മലയാളം ചാനലുകള്‍) MPEG4 ടെക്നോളജിയായതിനാലും സംഭവം കൊള്ളാം. മാത്രമല്ല, സണ്‍ ഡയറക്റ്റാണ്‌ ഏറ്റവും ചുരുങ്ങിയ തുകക്ക്‌ ഡി.ടി.എച്ച് സേവനം നല്‍കുന്നത്.

പുതിയ ഓണം ഓഫര്‍‍ കാണുക.
വിശദമായി കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക.

August 11, 2008

കെ.കെ.രാജീവ്

കെ.കെ.രാജീവ് - സക്കായി മാപ്ല - കലാശാല ബാബു

മലയാള ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കെ.കെ.രാജീവ്, താന്‍ ചെയ്ത വര്‍ക്കുകള്‍ കൊണ്ടു മാത്രം പ്രശസ്തനായ ഒരു പ്രതിഭയാണ്‌. എന്റെ പരിമിതമായ ഓര്‍മ്മകളില്‍‍ പരതുമ്പോള്‍ "പ്രയാണം"ആണദ്ദേഹത്തിന്റെ ആദ്യ സീരിയല്‍, സാറ്റലൈറ്റ് ചാനലുകളില്‍. വി.പി.രാമചന്ദ്രന്‍ പ്രധാന വേഷത്തിലഭിനയിച്ച ആ സീരിയല്‍ സൂര്യ ടിവിയിലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മെഗാ സീരിയല്‍ സംസ്കാരം കേരളത്തിലെത്തിയിട്ടില്ല. ആഴ്ചയിലൊരിക്കല്‍ ഒരെപ്പിസോഡ്. അതിനു ശേഷം സൂര്യയില്‍ത്തന്നെ "പെയ്തൊഴിയാതെ". ജയഭാരതിയും തിലകനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആ സീരിയല്‍ വളരെ ശ്രദ്ധേയമായിരുന്നു. മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ, മായാ മൗഷ്മി, ഇബ്രാഹിം കുട്ടി ഇവരൊക്കെയായിരുന്നു മറ്റു താരങ്ങള്‍. മലയാള സീരിയല്‍ രംഗത്ത് ഒരു പുതിയൊരനുഭവമായിരുന്നു "പെയ്തൊഴിയാതെ". ഒരു വന്‍ ഹിറ്റായിരുന്നു ആ സീരിയല്‍. പിന്നീട് ഒന്നിനു പിറകെ മറ്റൊന്നായി സൂര്യയില്‍ തന്നെ കെ.കെ.രാജീവ് സീരിയലുകള്‍ തുടര്‍ന്നു. പൊരുത്തം, വേനല്‍ മഴ... ഇതില്‍ വേനല്‍ മഴ വളരെ നല്ലൊരു പ്രൊജക്റ്റായിരുന്നു. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയായിരുന്നു നിര്‍മ്മാതാവ്‌. രതീഷ്, ശ്രീവിദ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. അതിനു ശേഷം ഏഷ്യാനെറ്റ് ക്യാമ്പിലെത്തിയ രാജീവിന്റെ അമ്മ മനസ്സായിരുന്നു ഏറ്റവും പേരുകേട്ട വര്‍ക്ക്.

"കുടുംബയോഗം" - മലയാള സീരിയല്‍ സങ്കല്പങ്ങള്‍ക്കെതിരെ സഞ്ചരിക്കുന്നൊരു കഥയുമായി എത്തിയ കെ.കെ.രാജീവിന്‌ ഇത്തവണ താവളമായത് സൂര്യ ടിവിയായിരുന്നു. അതീന്ദ്രിയ ജ്ഞാനമുള്ളോരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചൊരു കഥ. അവിശ്വസനീയമായി തോന്നാവുന്ന അല്‍ഭുത സിദ്ധികളുള്ള മറ്റു കഥാപാത്രങ്ങളും. ഈ സീസണില്‍ ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ഏറ്റവും നിലവാരമുള്ള സീരിയലായിരുന്നു കുടും‍ബയോഗം. കുടുംബയോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ തിളങ്ങിയൊരു കഥാപാത്രമുണ്ട്. നായകന്‍ സക്കായി മാപ്ല. അനുഗ്രഹീത നടന്‍ കലാശാല ബാബു തകര്‍ത്തഭിനയിച്ച വേഷം. കുടുംബയോഗത്തില്‍ മറക്കാനാവാത്ത മൂന്നു കഥാപാത്രങ്ങളുണ്ട്. ഒരു പക്ഷേ, ഒരു കെ.കെ.രാജീവ് പരമ്പരയില്‍ മാത്രം കാണാവുന്ന നല്ല ഡെപ്തുള്ള പാത്ര സൃഷ്ടികള്‍. സക്കായി മാപ്ല, ആശ്രിതനും എന്തിനും കൂട്ടുനില്‍ക്കുന്നവനുമായ വത്തിക്കാന്‍, ഒപ്പം എല്ലാം സഹിക്കുകയും സ്വയം ഏറ്റുവാങ്ങുകയും അപൂര്‍വ്വമായി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന തത്തമ്മ.

കലാശാല ബാബുവിന്റെ പ്രകടനം തന്നെയാണ്‌ കൂട്ടത്തില്‍ മികച്ചുനിന്നത്. സക്കായിയെന്ന ക്രൂരനായി, തന്റെ കാര്യ സാധ്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവനായി, ക്രൗര്യം തുളുമ്പുന്ന ഭാവങ്ങളുമായി ബാബു ആ വേഷം അനശ്വരമാക്കി.

നല്ലൊരു പരമ്പരയായിട്ടുകൂടി അകാലത്തില്‍ പൊലിയേണ്ടി വന്ന അവസ്ഥയായിരുന്നു കുടുംബയോഗത്തിനും. ഇവിടെ വില്ലനായത് റേറ്റിംഗാണ്‌. പൂര്‍ണ്ണമായും പ്രൈം ടൈം റേറ്റിംഗ് അടിസ്ഥാനമാക്കി മുന്നോട്ട് നീങ്ങുന്ന സൂര്യയില്‍ കുടുംബയോഗത്തിന്‌ വഴിമാറിക്കൊടുക്കേണ്ടിവന്നു. സ്ഥിരം സീരിയല്‍ ട്രാക്കില്‍ നിന്നും മാറി കണ്ണീരിന്‌ പ്രാധാന്യം നല്‍കാതെ ഒരു പരീക്ഷണ പരമ്പരയുമായി വന്ന കെ.കെ.രാജീവിനെ പ്രേക്ഷകര്‍ കാര്യമായി തുണച്ചില്ല.

ഇത്തരം ഒരു പ്രൊജക്ടുമായി സഹകരിച്ച സൂര്യ ടിവി, ഇനിയും പുതുമകളുമായി വരുന്ന രാജീവുമാരെ സ്വാഗതം ചെയ്യണമെന്നാണ്‌ പ്രേക്ഷകന്റെ അഭിപ്രായം.

ഒളിക്യാമറ - ആരാണ്‌ പ്രതി?

ക്യാമറ മൊബൈലുകളുടെ വ്യാപക പ്രചാരവും, അവയുടെ ഗുണ ദോഷങ്ങളും ബൂലോകത്തിലും പത്ര മാസികകളിലും ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തന്നെ. ദിനം പ്രതി 3GP വീഡിയോകള്‍ പുറത്തിറങ്ങുന്നുമുണ്ട്. അങ്ങനെ അടുത്തിടെ ഇ-മെയിലുകള്‍ വഴി പ്രചരിച്ച ഒരു വീഡിയൊ - ഒരു ലേഡീസ് ടോയ് ലെറ്റിനു മുകളില്‍ നിന്നും എടുത്ത ദൃശ്യങ്ങള്‍. തങ്ങളുടെ താല്പര്യമനുസരിച്ച് ഒരോരോ കോളേജിന്റെ പേരും ചേര്‍ത്ത് പലരും അത് ഫോര്‍വേഡ് ചെയ്തു കൊണ്ടിരുന്നു.

പക്ഷേ, ഈ വീഡിയോ എടുത്തവനെ അല്ലെങ്കില്‍ എടുത്തവരെ കടത്തി വെട്ടി, നമ്മുടെ ഇന്ത്യാ വിഷന്‍ ഇന്നലെ ! പലരും കണ്ടുകാണും. ഇന്ത്യാ വിഷന്റെ ന്യൂസ് നൈറ്റില്‍ ഇതായിരുന്നു മെയിന്‍ സബ്ജക്റ്റ്. ഈ വീഡിയോ വിശദമായി സ്ക്രീനില്‍ തുടര്‍ച്ചയായി ഇരുപത് മിനിറ്റിലധികം പ്രദര്‍ശിപ്പിച്ച് ഇന്ത്യാവിഷന്‍ കാണികളെ നാണിപ്പിച്ചു കളഞ്ഞു. ഇന്റര്‍നെറ്റ് വഴി എത്ര പ്രചരിച്ചാലും ഒരു ചിത്രത്തിനോ വീഡിയോയ്ക്കോ എത്താവുന്നതിനൊരു പരിധിയുണ്ട്. എന്നാല്‍ ടെലിവിഷന്‍ വഴി പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു വിഷ്വലിന്റെ റീച്ച് അത്ര വലുതാണ്‌. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമെല്ലാം ഇന്ന് മലയാളം ചാനലുകള്‍ എത്തുന്നു. ഇത്രയും കാലം ഇതൊന്നും കണ്ടിട്ടില്ലാത്ത (കേട്ടിരിക്കാം) എത്രയോ ആളുകള്‍ക്ക് സംഭവം വിശദമായി കാട്ടിക്കൊടുക്കാനേ ഇതുപകരിക്കൂ. ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി ജനങ്ങളെ നല്ല നടപ്പ് പഠിപ്പിക്കാനോ, ഇതില്ലായ്മ ചെയ്യാനോ, കൂടുതല്‍ ശ്രദ്ധിച്ച് ജീവിക്കണമെന്നോര്‍മ്മിപ്പിക്കാനോ ഒന്നുമായിരുന്നില്ല ചാനലിന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. കൊടിയ മല്‍സരത്തിന്റെ, ഫസ്റ്റ് വിഷ്വല്‍സിന്റെ, എക്സ്ക്ലൂസീവ് വാര്‍ത്ത്കളുടെ ഇക്കാലത്ത് എന്തു കാട്ടിയും മുന്നിലെത്താനുള്ള ത്വരയാണോ അതോ തങ്ങള്‍ കാട്ടിയില്ലെങ്കില്‍ ഇത് മറ്റാരെങ്കിലും കാണിച്ച് പേരെടുത്താലോ എന്ന ആശങ്കയാണോ ഇന്ത്യാ വിഷനെ ഇതിനു പ്രേരിപ്പിച്ചതെന്നറിയില്ല. ഒറ്റ വാക്കില്‍ കഷ്ടമായിപ്പോയി. കുടുംബ സമേതം ടിവി കാണുന്നവന്റെ അവസ്ഥ ! ഇന്ത്യാ വിഷനെ കാണുമ്പോള്‍ നികേഷ് കുമാറിനെയും, ഏഷ്യനെറ്റിനെപ്പറ്റി പറയുമ്പോള്‍ ടി.ഗോപിനാഥനെയും സൂര്യയെപ്പറ്റി പറയുമ്പോള്‍ അനില്‍ നമ്പ്യാരെയും ഒക്കെയാണോര്‍മ്മ വരിക. നികേഷ്, ഇതു താങ്കളറിയാതെ നടന്നതായിരിക്കില്ല, ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊക്കെ കുറേ കടന്ന കയ്യാണ്‌, ഇതൊന്നും വേണമെന്നില്ല, ഞങ്ങള്‍ക്ക് ടിവി കാണാന്‍.

August 4, 2008

ഏഷ്യാനെറ്റ് വില്പനക്ക് !

വലപ്പാട്ടുകാരന്‍ ചന്ദ്രശേഖര്‍ തുടങ്ങി, കര്‍ണ്ണാടകയില്‍ ബിസിനസ്സ് കേന്ദ്രീകരിച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ എത്തി നില്‍ക്കുന്ന ഏഷ്യാനെറ്റ് വീണ്ടും കൈമാറ്റത്തിന്‌ തയ്യാറാകുന്നു. ഇത്തവണ സ്റ്റാര്‍ ഗ്രൂപ്പാണ്‌ ഏഷ്യാനെറ്റ് വാങ്ങാന്‍ പോകുന്നതു്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീ നെറ്റ്വര്‍ക്കും ഏഷ്യാനെറ്റില്‍ കൈവച്ചുവെങ്കിലും കൈപൊള്ളി. അന്ന് തമിഴിലും കന്നടയിലും തുടങ്ങിയ ചാനലുകള്‍ അധികം വൈകാതെ പൂട്ടിക്കെട്ടി. അത് പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പുള്ള കഥ, അത് മറക്കാം.

ഇപ്പോള്‍ സ്റ്റാര്‍ തലവന്‍‍ മര്‍ഡോക്ക് ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്‌. ഏഷ്യാനെറ്റ് കച്ചവടമാക്കുക എന്നത് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശന വേളയിലെ ഒരു പരിപാടിയായി മാധ്യമങ്ങള്‍ കാണുന്നു. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. തെക്കേ ഇന്ത്യയില്‍ വേരുകള്‍ തേടാന്‍ സ്റ്റാര്‍ ശ്രമം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. തെന്നിന്ത്യയിലെ സ്റ്റാറിന്റെ ശ്രമങ്ങളെല്ലാം വലിയ വിജയം കാണാതെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം കലാനിധിമാരന്റെ സണ്‍ നെറ്റ്വര്‍ക്കിന്‌ തെക്കേ ഇന്ത്യയിലെ ആധിപത്യം തന്നെയാണ്‌. തമിഴില്‍ തുടങ്ങിയ സ്റ്റാര്‍ വിജയ് (വിജയ് എന്ന ചാനല്‍ ഇതു പോലെ സ്റ്റാര്‍ വാങ്ങുകയായിരുന്നു) വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാവാതെ തുടരുകയാണ്‌. തെക്കെ ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ക്കിനി സ്ഥാനമില്ലെന്ന് മനസ്സിലാക്കിയ സ്റ്റാറിന്‌ "റണ്ണിംഗ് ബിസിനസ്സ്" വാങ്ങുകയാണ്‌ ബുദ്ധിയെന്ന് തോന്നി. അതാണ് കേരളത്തില്‍ നല്ല സ്വാധീനമുള്ള ഏഷ്യാനെറ്റിനെ സ്വീകരിക്കാന്‍ കാര്യം. ഇടക്ക് ബാലാജി ടെലിഫിലിംസുമായി കരാറുണ്ടാക്കിയെങ്കിലും അതും ക്ലച്ച് പിടിച്ചില്ല.
തങ്ങള്‍ പലരുമായും വില്പന സംബന്ധിച്ച് ചര്‍ച്ച ചെയ്യുനുണ്ട്, സ്റ്റാര്‍ അതിലൊരു ഗ്രൂപ്പ് മാത്രം - എന്നാണിക്കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ പൊതു നിലപാട്. ബിസിനസ്സ് രഹസ്സ്യങ്ങള്‍ അങ്ങിനെ തുറന്നു പറയാന്‍ പറ്റില്ലെന്നും ഏഷ്യാനെറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

ഒന്നു രണ്ടു മാസങ്ങള്‍ക്കു്‌ മുന്‍പ് ഈ വില്പനയുടെ ഭാഗമായി ഏഷ്യാനെറ്റ് നാലു കമ്പനികളാക്കി തിരിച്ചിരുന്നു. പിന്നെ ഒരു കാര്യ കൂടി..നമ്മുടെ ദേശാഭിമാനി ദിനപ്പത്രം കഴിഞ്ഞ ജൂണില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഒന്നാം പേജില്‍ തന്നെ. ഇപ്പോ, മര്‍ഡോക്ക്ഇന്ത്യയിലെത്തുകയും കൂടി ചെയ്തതോടെ കച്ചവടം അടുത്തെത്തി. സ്റ്റാര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ എന്തെന്തു മാറ്റങ്ങളായിരിക്കും പരിപാടികളില്‍ സംഭവിക്കുക എന്നു കണ്ടു തന്നെ അറിയണം. പ്രത്യേകിച്ച് ഡബ്ബിംഗ് പരിപാടികള്‍ അവര്‍ യഥേഷ്ടം വിജയ് ടിവിയില്‍ പരീക്ഷിക്കുന്ന സാഹചര്യത്തില്‍. എന്തായാലും സ്റ്റാര്‍ ഏഷ്യാനെറ്റ് എന്ന് പേരു മാറുമായിരിക്കണം. ഒപ്പം ലോഗോയിലും ചെറിയ മാറ്റങ്ങള്‍.