February 28, 2008

റിയാലിറ്റി പിന്നില്‍ - സീരിയല്‍ മുന്നില്‍

റിയാലിറ്റി ഷോകള്‍ സീരിയലകളുടെ അന്തകന്മാരാണെന്ന പ്രചരണം കേരളത്തിലാണ്‌ കൂടുതല്‍ ഉയര്‍ന്നു കേട്ടത്. സീരിയലുകള്‍ പച്ച പിടിക്കാഞ്ഞ ചില മലയാളം ചാനലുകള്‍ക്ക് റിയാലിറ്റി ലേബലില്‍ വന്ന അനേകം ഷോകള്‍ കച്ചിത്തുരുമ്പായി എന്നു മാത്രമല്ല, പ്രേക്ഷകരെ നേടാനുമായി. 2007 ജൂണ്‍-ജൂലൈ മാസത്തോടെ സീരിയല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇടിവു നേരിടുകയും ചെയ്തു.ഈ പ്രതിസന്ധി മലയാളം ചാനലുകളില്‍ മാത്രമായിരുന്നു ! മാത്രമല്ല ഒട്ടുമിക്ക മലയാള ചാനലുകളിലും പ്രൈം ടൈമില്‍ ദിവസേന ഇത്തരം ഷോകളുണ്ടെങ്കിലും ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ മാത്രമാണ്‌ ടാം റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നുള്ളൂ. അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെ അല്ലെങ്കില്‍ സീരിയല്‍ നിര്‍മ്മാതാക്കള്‍ മനോരമ ന്യൂസിലൂടെ മാസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചതുപോലെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.
ടാം ഡാറ്റ പ്രകാരം കഴിഞ്ഞ ചില ആഴ്ചകളായി സ്റ്റാര്‍ സിംഗറിനെ പിന്നിലാക്കി സീരിയല്‍ മുന്നിലെത്തിയിരിക്കുകയാണ്‌. അതു മാത്രമല്ല, സ്റ്റാര്‍ സിംഗര്‍ അവസാനത്തോടടുക്കുകയാണെന്നു അറിയുന്നു. സ്റ്റാര്‍ സിംഗറും ഒപ്പം മുന്‍ ഷെഡ്യൂളനുസരിച്ച് അയ്യപ്പനും നിര്‍ത്തേണ്ടിവരുമെന്ന അവസ്ഥ വന്നപ്പോള്‍ അയ്യപ്പന്‍ എങ്ങിനെയും നീട്ടിയേതീരൂ എന്നായി ഏഷ്യാനെറ്റ്. അങ്ങനെ അയ്യപ്പന്‍ വലിച്ചു നീട്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.. അതേ സമയത്തു തന്നെയാണ്‌ ചിപ്പിയും - രണ്‍ജിത്തും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഗുരുവായൂരപ്പന്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവക്കുന്നതു്‌, സൂര്യയില്‍.സ്റ്റാര്‍ സിംഗര്‍ തീര്‍ന്നാല്‍ വീണ്ടും മറ്റോരു റിയാലിറ്റി വരുമോ അതൊ സീരിയലിലേക്കു തന്നെ മടങ്ങിപ്പോകാമെന്ന "റിസ്കിന്‌" ഏഷ്യാനെറ്റ് തയ്യാറാവുമോ എന്നാണിപ്പൊള്‍ മിനിസ്ക്രീന്‍ ലോകം കാത്തിരിക്കുന്നതു്‌. റിയാലിറ്റി തന്നെയാവാം..വിഷയങ്ങള്‍ ഇനിയും എത്രയോ ബാക്കി !! എന്നാണ്‌ പ്രേക്ഷകന്റെ എളിയ അഭിപ്രായം.

February 12, 2008

കൊലപാതകശ്രമം : ടിവി യില്‍

ഇന്നലെ സൂര്യ ന്യൂസില്‍ ഒരു വിഷ്വല്‍ കണ്ട് കിടുങ്ങിപ്പോയി.
കേരള - തമിഴ് നാട് അതിര്‍ത്തിക്കപ്പുറം തക്കലയില്‍ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒപ്പം പോലീസും. റോഡരുകില്‍ നടപടികള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരെ അതിവേഗതയില്‍ പാഞ്ഞുവന്ന ഒരു വെളുത്ത അംബാസിഡര്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും ബോണറ്റിലേക്കു വീഴുന്നു, കാര്‍ അവരെ വലിച്ചുകൊണ്ടു പോകുന്നൂ..ഒരാള്‍ വലത്തോട്ട് തെറിച്ച് ഒരു പോലീസുകാരന്റെ മേലേക്ക് വീഴുന്നു..അടുത്തയാള്‍ ബോണറ്റില്‍ നിന്നും നീങ്ങി കാറിനടിയില്‍ പെടുന്നു...കാര്‍ മുന്നോട്ട് കുതിച്ച് പായുമ്പോള്‍ അയാള്‍ കാറിനടിയില്‍ ..കാര്‍ വീണ്ടും മുന്നോട്ട് പോകുമ്പോള്‍ അയാള്‍ പുറത്തു വരുന്നു..അയ്യാ...അയ്യാ...എന്നു ജനക്കൂട്ടത്തിന്റെ നിലവിളികള്‍...കെട്ടിടത്തില്‍ തൊട്ടാല്‍ ജീവനോടെ സ്ഥലം വിടില്ലെന്ന് ഭീഷണിയുണ്ടായിരുന്നതായി ആശുപത്രിക്കിടക്കയില്‍ നിന്നും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറോടിച്ചിരുന്ന ആളെയും ടി വി ചിത്രത്തില്‍ ശരിക്കും കാണാം.
നിയമം നടപ്പാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടിവന്ന വില ! അവസാനം പരിക്കേറ്റതു മാത്രമാവും മിച്ചം, ജീവന്‍ പോകാഞ്ഞത് ഭാഗ്യം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ ? പരസ്യമായി കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തമിഴ് നാട് പോലീസിനു കഴിയട്ടെ എന്നാശിക്കാം.

February 10, 2008

മിന്നുകെട്ട് : ആഘോഷം !



മലയാള സ്വകാര്യ ചാനല്‍ ചരിത്രത്തിലാദ്യമായി 900 ല്‍ പരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഒരു സീരിയലിന്റെ (മിന്നുകെട്ട്-സൂര്യ ടി വി) വിജയാഘോഷം ഇന്നലെ തൃശ്ശൂരില്‍ ലുലു കണ്‍വെന്‍ഷന്‍‍ സെന്ററില്‍ നടക്കുകയുണ്ടായി. പദ്മശ്രീ എം.കെ.യൂസഫലിയായിരുന്നു 916മത് എപ്പിസോഡിന്റെ വിജയാഘോഷത്തിന്റെ ഉല്‍ഘാടകന്‍. സം വിധായകന്‍ ജ്ഞാനശീലനെയും, നിര്‍മ്മാതാവ് സിദ്ധിഖിനെയും പ്രധാന നടീനടന്മാരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ടെലിവിഷന്‍ പ്രവര്‍ത്തകരും, നടീ നടന്മാരും പ്രേക്ഷകരും നിറഞ്ഞ സദസ്സില്‍, മറ്റ് കലാപരിപാടികളും അരങ്ങേറി.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ സൂര്യ ടിവിയില്‍ മിന്നുകെട്ട് ആരംഭിച്ചത്. സണ്‍ ടിവിയില്‍ വന്‍ വിജയമായ "മെട്ടി ഒലി" എന്ന സീരിയല്‍ മലയാളത്തിലും റീ മേക്ക് ചെയ്യുകയായിരുന്നു നിര്‍മാതാവ് സിദ്ദിഖ്. തെക്കേ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും ഉയര്‍ന്ന പരസ്യ നിരക്ക്‌ ലഭിച്ചിരുന്നു സണ്‍ ടിവിയില്‍ മെട്ടിഒലിക്ക് അന്ന്. അര മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡ് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച സീരിയലെന്ന പ്രത്യേകതയും മെട്ടിഒലിക്ക്‌ സ്വന്തം ! മിന്നുകെട്ടിനു മോഹന്‍ സിതാരയൊരുക്കിയ " അശകുശലേ പെണ്ണുണ്ടോ? പെണ്ണിനു മിന്നുണ്ടോ " എന്ന ഗാനം മലയാള സീരിയല്‍ ഗാനങ്ങളിലെ എക്കാലത്തെയും ഹിറ്റാണ്‌. ഹൃദ്യമായ കഥ തന്നെയാണ്‌ മിന്നുകെട്ടിന്റെ വിജയത്തിന്റെ പ്രധാന ശക്തി. അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയാണ്‌. പ്രധാന കഥാപാത്രങ്ങളായ ഡോ. ഷാജുവിന്റെയും, പ്രശസ്ത നടന്‍ രാഘവന്റെയും പ്രകടനം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. തൃശ്ശൂരാണ്‌ ലൊക്കേഷന്‍, കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്ഥലനാമങ്ങള്‍ തന്നെ പറയുന്നുവെന്നത് ഒരു നല്ല കാര്യമായിത്തോന്നി. മിന്നുകെട്ടിന് ലഭിച്ച ജനപ്രീതി തന്നെയാണ്‌ ഈ വിജയത്തിന്റെ പിന്നിലെന്നു അണിയറ പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഏതാണ്ട് അന്‍പതോളം കഥാപാത്രങ്ങള്‍ മിക്കവാറും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരെയെല്ലാം ഒരുമിപ്പിച്ച് യാതൊരു തടസ്സവുമില്ലാതെ സീരിയല്‍ മിന്നോട്ടു കൊണ്ടു പോകുന്നതില്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ആദ്യ എപ്പിസോഡു മുതല്‍ ഇന്നു വരെ പ്രേക്ഷകരെ തീരെ ബോറടിപ്പിക്കാതെ അത്യന്ത്യം ആകര്‍ഷണീയതയോടെ സീരിയല്‍ മുന്നോട്ട് പോവുകയാണ്‌. ഒരു പിതാവിന്റെയും അഞ്ച് പെണ്മക്കളുടെയും കഥയാണ്‌ മിന്നുകെട്ട്. അവരുടെ ജീവിതത്തില്‍ അവരനുഭവിക്കുന്ന സംന്തോഷങ്ങളും ദുഖ:ങ്ങളും നമുക്ക് നമ്മുടെ തന്നെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഇവര്‍ നമുക്കറിയാവുന്ന ആരോ ആണെന്നു തോന്നിപ്പോകുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ.

പ്രേക്ഷകര്‍ സന്തുഷ്ടരാണ്‌, മിന്നുകെട്ടിനു മുന്‍പും ശേഷവും എത്രയോ ചാനലുകളില്‍ എത്രയോ സീരിയലുകള്‍ വന്നു പോയി. ഇന്നും... ആദ്യ ദിനം തൊട്ടേ പ്രേക്ഷക ലക്ഷങ്ങളൂടെ മനസ്സില്‍ ഇടം നേടിയ മിന്നുകെട്ടിലെ ഓരോ കഥാപാത്രങ്ങളും ജീവനോടെ നിറഞ്ഞു നില്‍ക്കുന്നു. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ആയിരം എപ്പിസോഡ് തികഞ്ഞതിന്റെ ആഘോഷത്തിനു കാണാമെന്നു പറഞ്ഞാണ്‌ പരിപാടികള്‍ ഇന്നലെ അവസാനിച്ചത്.

ഈ വിജയത്തില്‍ അഭിമാനിക്കാം..സൂര്യ ടിവിക്കും, എസ്. സിദ്ദിഖിനും, ജ്ഞാനശീലനും, നടീ നടന്മാര്‍ക്കും, മറ്റ് അണിയറ ശില്പ്പികള്‍ക്കും..ഒപ്പം അഭിനന്ദനങ്ങളും..

(900 ന്‌ പകരം 916 തെരഞ്ഞെടുത്തത് എന്താണെന്ന് ന്യായമായും സംശയം തോന്നി, ആദ്യം. പിന്നീടാണ്‌ ആലോചിച്ചത്..കാലങ്ങളായി മലബാര്‍ ഗോള്‍ഡാണ്‌ മിന്നുകെട്ടിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍, അപ്പോ 916 തന്നെയാണ്‌ നല്ലത്. സ്വര്‍ണ്ണവുമായി ബന്ധമായല്ലോ !)